നാഗ്പൂർ: തനിക്ക് ജോലിയില്ലെന്ന കാരണത്താൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പിതാവിന് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.
ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം.എം. നേർലിക്കറാണ് ഇതുസംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്.
തന്റെ രണ്ട് മക്കൾക്കു പ്രതിമാസം 4000രൂപ വീതം നൽകണമെന്ന് കുടുംബകോടതി വിധി ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇയാൾ, വിവാഹമോചന സമയത്ത് ഭാര്യക്ക് നഷ്ടപരിഹാരം നൽകാനായി വാഹനം വിൽക്കേണ്ടി വന്നെന്നും നിലവിൽ വരുമാനം ഇല്ലാത്തതിനാൽ പ്രതിമാസം 3000 രൂപ മാത്രമേ നൽകാൻ സാധിക്കുവെന്നുമാണു വാദിച്ചത്.
ശാരീരികശേഷിയുള്ള വ്യക്തിക്ക് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തിൽനിന്നു പിന്മാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.